Wednesday, June 1, 2011

ഗോത്രസംസ്കൃതിയുടെ പൂമുഖത്ത്






മൃഗത്തിൽ നിന്നും മനുഷ്യനിലേയ്ക്കുള്ള ആദിമപ്രയാണത്തിന്റെ രേഖപ്പെടുത്തലുകളിലേറെയും മറഞ്ഞുകിടക്കുന്നത് ഇരുണ്ട ഗുഹകൾക്കുള്ളിലാണ്.പുരാതനമനുഷ്യഗേഹങ്ങളുടെ പൂമുഖങ്ങളായിരുന്നു,ഗുഹാമുഖങ്ങൾ.ഗൃഹസ്ഥാശ്രമത്തിന്റേയും ഗോത്രസംസ്കൃതിയുടേയുമൊക്കെ ആദ്യപാഠങ്ങൾ പൌരാണികമനുഷ്യൻ ഉരുവിട്ടു പഠിച്ചതും പിന്തലമുറയ്ക്കായി എഴുതിവെച്ചതും ഗുഹാമുഖങ്ങളിലാണ്.
കേരളത്തിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയ്ക്കടുത്ത് അമ്പുകുത്തിമലയിലെ എടയ്ക്കൽ ഗുഹ ലോകടൂറിസ്റ്റുഭൂപടത്തിൽ ഇടം നേടിയിട്ട് കാൽനൂറ്റാണ്ടോളമായി.പ്രകൃതിദത്തമായ തടാകങ്ങൾ[പൂക്കോട്]ഏഷ്യയിലെ ഏറ്റവും വലിയ മൺചിറ[ബാണാസുരസാഗർ അണക്കെട്ട്]പാപനാശിനി,തിരുനെല്ലി,പക്ഷിപാതാളം,അതിപുരാതന ജൈനക്ഷേത്രം,വെള്ളച്ചാട്ടങ്ങൾ[സൂചിപ്പാറ],വന്യജീവിസങ്കേതങ്ങൾ[മുത്തങ്ങാ] എന്നിങ്ങനെ സഞ്ചാരികൾക്കായി വയനാട് ഒരുക്കിവെച്ചിട്ടുള്ള വിസ്മയങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് എടയ്ക്കൽ ഗുഹ തന്നെയാണ്.1984 ൽ മാത്രമാണ് എടയ്ക്കൽഗുഹ പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്.ഗവേഷകർക്ക് മാത്രമല്ല,സാഹസികസഞ്ചാരികൾക്കും വന്യഭംഗി ആസ്വദിയ്ക്കാനെത്തുന്ന സാധാരണക്കാർക്കും എടയ്ക്കൽ ഒരു അപൂർവ വിസ്മയമായി നിലകൊള്ളുന്നു.
ബ്രിട്ടീഷ് മലബാർ പോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസറ്റ് മൃഗവേട്ടയ്ക്കിടെ നവീനശിലായുഗത്തിലെ ഒരുകല്ലുളി കണ്ടെത്തിയിടത്തുനിന്നും ആരംഭിയ്ക്കുന്നു എട്യ്ക്കലിന്റെ ആധുനികചരിത്രം.1894 ൽ ആയിരുന്നു ഇത്.കല്ലുളി കണ്ടെത്തിയ ഇടവും ചുറ്റുമുള്ള പ്രദേശങ്ങളും അദ്ദേഹം അരിച്ചുപെറുക്കി.സായ്പിന്റെ ആറാം ഇന്ദ്രിയം അമ്പുകുത്തിമലയുടെ അജയ്യമായ ഔന്നത്യത്തിൽനിഗൂഢവും അഭൌമവുമായ എന്തോ ഒന്നിന്റെ സാന്നിധ്യം അനുഭവിച്ചറിയുകയായിരുന്നു.സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ പ്രകൃതി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മഹാത്ഭുതം,നീണ്ട പര്യവേഷണത്തിനൊടുവിൽ ഫൊസറ്റ് സായ്പിന്റെ സാഹസികതയ്ക്കു മുൻപിൽ കീഴടങ്ങി. കോഴിക്കോട്ടുനിന്നും സുൽത്താൻബത്തേരിയ്ക്കുള്ള മൂന്നുമണിയ്ക്കൂർ ബസ്സ് യാത്ര വ്യത്യസ്തമായ ഒരനുഭവം ആണ്.ഇഴഞ്ഞുനീങ്ങുന്ന വാഹനം,ഒൻപതു കൊടും വളവുകളോടുകൂടിയ വയനാടൻ ചുരത്തെ മെല്ലെ കീഴടക്കുമ്പോൾ,കൽ‌പ്പറ്റയുടെ ഹരിതഭംഗി കണ്ണുകൾക്കുമുമ്പിൽ തെളിയുകയായി.കൽ‌പ്പറ്റ്യ്ക്കും സുൽത്താൻബത്തേരിയ്ക്കുമിടയിലാണ് എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തിമല.മലയുടെ അടിവാരം വരെ മറ്റുവാഹനങ്ങൾ ചെല്ലും, പിന്നീറ്റ് ജീപ്പിലാണ് യാത്ര.ഏതാണ്ട് ഒന്നര കിലോമീറ്ററിനപ്പുറം മലയുടെ പള്ളയ്ക്ക് നമ്മെ ഇറക്കിവിട്ടിട്ട് ജീപ്പ് മടങ്ങും.ഇനി യാത്ര കാൽനടയായാണ്.വൻ പാറകൾക്കിടയിലൂടെ നൂണുകടന്നും പൊത്തിപ്പിടിച്ചും മലമുകളിലേയ്ക്ക് കയറണം.അപകടം പതിയിരിയ്ക്കുന്ന ഇടങ്ങളിൽ കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്.ഏതാണ്ട് ഒരു കിലോമീറ്റർ കുത്തനെ കയറിക്കഴിയുമ്പോൾ ഗുഹാമുഖം ദൃശ്യമാകും.
ഗുഹയ്ക്കുള്ളിലേയ്ക്കുകടക്കുമ്പോൾ സഞ്ചാരികളെ എതിരേൽക്കുന്നത് ആദിമമായ അനുഭൂതികളൂം ഗന്ധങ്ങളും സ്പർശങ്ങളുമൊക്കെയാണ്. മുപ്പതിനായിരം വർഷങ്ങൾക്കുമുമ്പെന്നോ ഉണ്ടായ ഒരു ഭൂചലനത്തിന്റെ സൃഷ്ടിയത്രേ ഈ ഗുഹ.ആനയോളം വലിപ്പമുള്ള പാറക്കല്ലുകൾ അടർന്ന് താഴേയ്ക്കു പതിച്ചപ്പോൾ അവയ്ക്ക് ഇടയിൽ സ്വാഭാവികമായി രൂപപ്പെട്ട വലിയ ഒരു വിടവാണ് ഈ ഗുഹ.ഗുഹയ്ക്കുള്ളിൽ നിന്നുകൊണ്ട് മുകളിലേയ്ക്കു നോക്കുമ്പോൾ നെഞ്ച് ഒന്നു പിടയ്ക്കും.വലിയ ഒരു പാറക്കല്ല് ഏതുനിമിഷവും താഴേയ്ക്കു വീഴാമെന്ന ഭാവത്തിൽ തങ്ങിയിരിയ്ക്കുകയാണ്, തലയ്ക്കു മുകളിൽ.
ഭീമാകാരങ്ങളായ മൂന്നുപാറകളാണ് ഗുഹയുടെ ചുവരുകൾ.മുകൾത്തട്ടാവട്ടെ അവയ്ക്കുമേൽ തങ്ങിയിരിയ്ക്കുന്ന മറ്റൊരു ഭീമൻ പാറക്കല്ലും.ഇത്തരത്തിൽ‌പ്പെട്ട ഗുഹ ലോകത്ത് എടയ്ക്കൽ മാത്രമാണുള്ളത്.ഫ്രാൻസിലെ ലായ്ക്കോ,സ്പെയിനിലെ അൾട്ടാമിറ,ഇന്ത്യയിലെ അജന്താ,എല്ലോറാ തുടങ്ങിയവയൊക്കെയുംപ്രകൃത്യാ രൂപപ്പെട്ടവയാണ്.എടയ്ക്കൽ ആവട്ടെ ഭൂചലനത്തിന്റെ ഫലമായിപാറക്കല്ലുകൾ അടർന്നുരുണ്ടുവീണുണ്ടായതും.ഗുഹയ്ക്കുള്ളിൽ നിന്നും പാറകളുടെ വിടവിലൂടെ താഴേയ്ക്കു നോക്കുമ്പോൾ മുപ്പതിനായിരം വർഷങ്ങൾക്കുമുൻപ് ഉണ്ടായതായി കരുതപ്പെടുന്ന ഒരു വൻ ഭൂചലനത്തിന്റെ ഭീകരദൃശ്യം ഭാവനയെ കിടിലം കൊള്ളിച്ചുകൊണ്ട് മനസ്സിലേയ്ക്ക് ഇരമ്പിയെത്തും.
പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുപോന്ന ഒരു ഗോത്രസംസ്കൃതിയുടെ ശേഷിപ്പുകളാണ് ഗുഹയുടെ ചുവരുകളിലെ കൊത്തുചിത്രങ്ങൾ.കല്ലുളികൊണ്ട് കോറിയിട്ടവരകളിൽ തലപ്പാവും ആഭരണങ്ങളും ധരിച്ച് കൈയുയർത്തിനിൽക്കുന്ന മനുഷ്യരൂപങ്ങൾ ഉണ്ട്.ഗോത്രസംസ്ക്കാരത്തിന്റെ അടയാളങ്ങളായി ആന,നായ്ക്കൾ,കൈവണ്ടികൾ,അമ്പും വില്ലും,നൃത്തച്ചുവടുകളുമായി നിൽക്കുന്ന സ്ത്രീരൂപം,എന്നിവ ആലേഖനം ചെയ്തിരിയ്ക്കുന്നു.ചിത്രങ്ങളും ലിഖിതങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളിൽ രചിക്കപ്പെട്ടവയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.ക്രിസ്തുവിനുശേഷം രണ്ട്,അഞ്ച് നൂറ്റാണ്ടികൾക്കിടയിലാണ് ഇവയുടെ രചനാകാലമെന്ന് കരുതപ്പെടുന്നു.വടക്കൻ ബ്രാഹ്മിയിൽ എഴുതിയ കേരളത്തിലെ ആദ്യത്തെ സംസ്കൃതലിഖിതവും ഗുഹയ്ക്കുള്ളിൽ കാണാം.ശ്രീ വിഷ്ണുവർമ്മാ കുടുംബിയ കുലവർധനസ്യ ലിഖിതം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ആറായിരത്തോളം വർഷങ്ങൾക്കു മുന്നേ ഈ ഗുഹയിൽ മനുഷ്യവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു.
ആദിമമനുഷ്യന്റെ ചൂടും ചൂരും ഏറ്റുവാങ്ങിയ ശിലകളിൽ സ്പർശിയ്ക്കുമ്പോൾ വിരൽത്തുമ്പിലൂടെ തണുപ്പും മരവിപ്പുമരിച്ചരിച്ചുകയറുന്നത് അനുഭവപ്പെടും.പത്തുരണ്ടായിരം വർഷങ്ങൾക്കുപുറകിൽ,ഈ ഗുഹാമുഖത്ത് പ്രതിധ്വനിച്ച കല്ലുളികളുടെ മുഴക്കം കാതിൽ വന്നലയ്ക്കും.പ്രാകൃതമായ ഏതോ ഭാഷയിൽ കല്ലിനുള്ളിലെ ഹൃദയം നമ്മോട് എന്തൊക്കയൊ സംവദിയ്ക്കാൻ ശ്രമിയ്ക്കും.
ഗുഹയ്ക്കുപുറത്ത് എപ്പോഴും നല്ല തണുത്ത കാറ്റുണ്ട്.നാലായിരം അടി ഉയരത്തിൽ വയനാടിന്റെ വന്യഭംഗി മുഴുവൻ നുകരാം.അങ്ങുദൂരെ പഴശ്ശിത്തമ്പുരാൻ പണ്ടു പടയോട്ടം നയിച്ച വനഗർഭങ്ങൾ.....കുറിച്യപ്പടയുടെ വിഷശരങ്ങൾ മൂളിപ്പറന്ന ഒളിയിടങ്ങൾ...ഐതിഹ്യങ്ങളും ചരിത്രവും ഇടകലർന്നു കിടക്കുകയാണ്,ആ ഇരുണ്ട ഇടങ്ങളിൽ.മറുഭാഗത്താവട്ടെ തിരുനെല്ലിക്കാടുകളുടെ അനന്ത വിശാലത.പാപനാശിനിയിൽ ആയിരം വട്ടം മുങ്ങിനിവർന്നാലും കഴുകിക്കളയുവാനാവാത്തപാപക്കറയുമണിഞ്ഞ് നിൽക്കുന്ന ഭരണകൂടഭീകരതയുടെ കഥകളാണ് ആ കൊടും കാടുകൾക്ക് പറയുവാനുള്ളത്.ഒപ്പം നിറതോക്കിനുമുന്നിൽ വിരിമാറു കാട്ടിയ മനുഷ്യ സ്നേഹത്തിന്റെ മഹാ ഗാഥകളും. തലതിരിഞ്ഞലോകത്തെ നേർക്കാഴ്ചയാക്കി മാറ്റുവാൻ തലകീഴായി തൂങ്ങിക്കിടക്കുന്ന പിതൃക്കളുടെ തട്ടകത്തിലേയ്ക്ക്-പക്ഷി പാതാളത്തിലേയ്ക്ക്- ചിറകടിച്ചുപറക്കുന്ന കടവാവൽ ക്കൂട്ടങ്ങൾ,അങ്ങുദൂരെ ആകാശച്ചെരിവിൽ കരിമേഘങ്ങളായി വഴുതിയിറങ്ങുന്ന കാഴ്ച കണ്ടുകൊണ്ട് മലയിറങ്ങാം......
എടയ്ക്കൽ ഗുഹ കണ്ട് അമ്പുകുത്തിമലയിറങ്ങുമ്പോൾ കാതിൽ വന്ന് മന്ത്രിയ്ക്കുന്ന ചെറുകാറ്റ് ആശ്ചര്യപ്പെടും....നിത്യസഞ്ചാരികൾക്കായി വയനാട്,അതിന്റെ വന്യഗർഭത്തിൽ ഒളിച്ചുവച്ചിട്ടുള്ള വിസ്മയക്കാഴ്ച്ചകൾ ഇനി എന്തൊക്കെ......................!!!!!!!!!!!!!!!!