Tuesday, March 18, 2008

കോത്താഴം,എന്റെ പ്രിയ നാട്...


കേട്ടിട്ടുണ്ടോ,കോത്താഴത്തേക്കുറിച്ച്?ബഷീറിയൻ സാഹിത്യം തൊട്ട് ജഗതിയൻ ഫലിതങ്ങളിൽ വരെ പലപ്പോഴും വന്നുപോകാറുള്ള ഒരു ചോദ്യമുണ്ട്."നീ യേത് കോത്താഴത്തുകാരനാടാ?"ലേശം ലജ്ജയോടും ഏറെ അഭിമാനത്തോടുംകൂടി ഞാൻ വെളിപ്പെടുത്തട്ടെ,കോത്താഴം എന്റെ പ്രിയ ജന്മസ്ഥലമാണ്.യഥാർഥനാമം ചിറക്കടവ്.1980കളിൽ കുഞ്ഞുണ്ണിമാഷ്,മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്തിരുന്നകാലത്ത്,ലാൽ.കെ.ചിറക്കടവ് എന്നപേരിൽ ചില കോത്താഴം കഥകൾ ഞാൻ എഴുതിയിരുന്നു.ഭൂലോകവിഡ്ഢികളുടെ നാടത്രേ കോത്താഴം!
കോട്ടയത്തുനിന്നും,കെ.കെ. റോഡിലൂടെ[ഇപ്പോൾ എൻ.എച്ച്.220],റബ്ബർ മരങ്ങൾക്കിടയിലൂടെ സുമാർ 35 നാഴിക കിഴക്കോട്ട് സഞ്ചരിച്ചാൽ പൊൻ കുന്നം എന്ന ചെറുപട്ടണത്തിലെത്തും
‘.തേക്കടിക്കും വാഗമണ്ണിനും പോകുന്ന സായ്പന്മാര്‍ മൂത്രമൊഴിയ്ക്കാനും ഇന്ധനമടിയ്ക്കാനും ഇറങ്ങുന്നതവിടെയാണ്‘.ഭൂലോകസാ‍ഹിത്യകാരന്മാരായ പൊന്‍ കുന്നം വര്‍ക്കി, പൊന്‍ കുന്നം ദാമോദരന്‍[പച്ചപ്പനംതത്തേ....രചയിതാവ്] ലോകപൈങ്കിളികളായ കാനം ഈ.ജെ.,മുട്ടത്തുവര്‍ക്കി ഇവരുടെ കർമ്മഭൂമിയും ഹൈറേഞ്ചിന്റെ കവാടമായ പൊന്‍ കുന്നമായിരുന്നു.
ചിറക്കടവ് എന്ന കൊച്ചു നാട്ടിന്‍പുറത്തിന്റെ തലസ്ഥാനമാകുന്നു ഇപ്പറഞ്ഞ പൊന്‍ കുന്നം......................
ചിറക്കടവത്രേ വിശ്വപ്രസിദ്ധമാ‍യ കോത്താഴം!
കോത്താഴത്തിന്റെ പഴമ്പുരാണങ്ങളിൽ ചിലത് കേൾക്കുക...മദ്ധ്യതിരുവിതാംകൂറിൽകോട്ടയം തിരുനക്കര,വൈക്കം ഏറ്റുമാനൂർമഹാദേവക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കൊടിമരം സ്വന്തമായുള്ളത്ശങ്കരനാരായണമൂര്‍ത്തി എന്ന ചിറക്കടവ് മഹാദേനു[ശിവൻ]മാത്രം.വലിയൊരു ചിറ[കുളം] കുഴിച്ചമണ്ണുമുഴുവന്‍ കാലക്രമേണ ഒരു കുന്നായി മാറി. ഈ കുന്നിന്മുകളിലാണ് കഴുത്തില്‍ പാമ്പിന്‍ മാലയുമണിഞ്ഞ് ‘മഹാദേവന്റെ ഇരിപ്പ്. ചിറയുടെ കടവ് -ചിറക്കടവ്..ഇനി ചിറക്കടവിന് കോത്താഴമെന്ന് പേര്‍ ലഭിച്ചതിനേക്കുറിച്ച്-ഇവിടെ പണ്ട് എന്നോ ഒരു ആദിവാസിപ്പെണ്ണ് കൂവ[ഭക്ഷ്യ യോഗ്യ മായ ഒരു കിഴങ്ങ്]പറിച്ചപ്പോള്‍ മണ്ണില്‍നിന്നും ചോര പൊടിഞ്ഞത്രേ..നോക്കുമ്പോള്‍ മണ്ണിലങ്ങനെ കിടക്കുന്നു,ഒരു ശിവലിംഗം!“അയ്യോ പാവമെന്ന്” അവൾ....‘ മണ്ണ് മാന്തിയെടുത്ത ശിവലിംഗം പിന്നീട് അവിടെ പ്രതിഷ്ടിക്കപ്പെട്ടു.[ശിവലിംഗമെന്ന നാമത്തില്‍ അല്പം അശ്ലീലമില്ലേയെന്ന് ചെറുബാല്യത്തില്‍ത്തോന്നിയ ശങ്ക എന്നെ ഇപ്പോഴും വിട്ടൊഴിയുന്നില്ല.] അങ്ങനെ കൂവയുടെ താഴെനിന്നും സ്വയംഭുവായ മഹാദേവന്‍ കൂവത്താഴെ മഹാദേവനായും പിന്നീടത് കോത്താഴെ മഹാദേവനായും മാറിയെന്ന് ഐതിഹ്യം.[കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയാല്‍ ഐതിഹ്യം... ഈ വെറും ലാല്‍ എഴുതിയാല്‍ അങ്ങനെ ആവ്വോ?]
ദേശാടനപ്പക്ഷികളുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ...........-കോത്തഴെനിന്നും വാഗമണ്ണിനും കോലാഹലമേടിനും പാഞ്ചാലിമേടിനും ഒരു മണിക്കൂര്‍ യാത്ര.കുമളിക്ക് രണ്ടര മണിക്കൂര്‍.തേക്കടിക്ക് രണ്ടേമുക്കാല്‍...ഇടുക്കി,മുല്ലപ്പെരിയാര്‍ മൂന്ന് മണിക്കൂര്‍[ഞെട്ടരുത്...ഭാവിയില്‍ കോത്താഴം ചരിത്രവിസ്മൃതിയുടെ മലവെള്ളപ്പാച്ചിലിൽ ആണ്ടുപോയേക്കാം ..മോഹഞ്ചോദാരോ....ഹാരപ്പാ...ഹാ....ഹാ..!]
കോത്താഴത്തെ ഞങ്ങളുടെ പിതാമഹര്‍ ഒത്തിരി വിഡ്ഡിത്തങ്ങള്‍ കാട്ടിക്കൂട്ടിയിട്ടുണ്ടെന്ന് സാഹിത്യത്തിലും സിനിമയിലും ചില പരദൂഷണക്കാര്‍ പറഞ്ഞുവച്ചിട്ടുണ്ട് ഒരു സാമ്പിള്‍ ഇതാ....മാര്‍ക്സിന്റെ അപ്പൂപ്പന്‍ ജനിക്കുന്നതിനു മുന്നേ തന്നെ കോത്താഴത്ത് സോഷ്യലിസം ഉണ്ടായിരുന്നു.ഗ്രാമത്തിലെ മുഴുവന്‍ വീടുകള്‍ക്കും വേണ്ട മാങ്ങാ മുഴുവന്‍ ഉപ്പിലിട്ടു സൂക്ഷിച്ചിരുന്നത് ഒരു വലിയ കുളത്തിലായിരുന്നു.കുളത്തില്‍ ഉപ്പു കലക്കി മാങ്ങാമുഴുവന്‍ നിക്ഷേപിക്കുന്നു! പിന്നീട് ആവശ്യമുള്ളപ്പോള്‍ മാങ്ങശേഖരിക്കുവാന്‍ കഴുത്തില്‍ വലിയ ഭരണികളും കെട്ടിവച്ചുകൊണ്ട് ഓരോരുത്തരായി നിലയില്ലാത്ത കുളത്തിലേക്ക് ചാടുന്നു....!ആരും പൊന്തിവന്നില്ലത്രേ......അവർക്കൊക്കെ എന്തുപറ്റിയോ ആവോ...?
ഒരു കോത്താഴംകാരന്‍ ദേശസഞ്ചാരത്തിനുപോയി. പോയവഴിക്ക് നെല്ലിക്ക തിന്നു. തൊട്ടടുത്തുകണ്ട കിണറ്റില്‍നിന്നും വെള്ളവും കോരിക്കുടിച്ചു...വെള്ളത്തിനു മധുരം! മധുരവെള്ളമുള്ള കിണര്‍ കോത്താ‍ഴത്തിനുകൊണ്ടുപോകാനയാള്‍ തീരുമാനിച്ചു .....തിരിച്ചുപോയി,വലിയൊരു കയറും സന്നാഹങ്ങളുമായി വന്നു.കിണര്‍ കെട്ടിവലിച്ചുകൊണ്ടു പോകാമെന്നായിരുന്നു അയാളുടെ ബുദ്ധി...! ബുദ്ധിയില്‍ ഒട്ടും പിന്നാക്കമായിരുന്നില്ല ഞങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍.ഒരു കോത്താഴംകാരൻഅങ്ങാടിയില്‍ നിന്നും പായ് വാങ്ങിച്ചു.പായ് ചുരുട്ടിക്കെട്ടിയാണ് വീട്ടിലെത്തിച്ചത്.രാത്രിയില്‍ കിടക്കാനൊരുങ്ങുമ്പോഴല്ലേ രസം! എന്തു ചെയ്തിട്ടും പായ് നിവര്‍ന്നു വരുന്നില്ല.നിലത്ത് പായ്നിവര്‍ത്തിയിട്ട് കിടക്കാനൊരുങ്ങുമ്പോഴേയ്ക്കും അത് ചുരുണ്ടുപോവും...! ഒടുവിലയാള്‍ പാ‍യുടെ ഒരറ്റം ചവിട്ടിപ്പിടിച്ച് കൈകൊണ്ട് നിവര്‍ത്തി പായോടൊപ്പം നിലത്തേയ്ക്ക് വീണുകൊടുത്തു...! പായ് എങ്ങനെ ചുരുളും...? കോത്താഴം കാരന്റെയടുത്താ പായുടെ വേല...മനസ്സിലിരിയ്ക്കട്ടെ..,ങാഹാ‍...
ഒരുകോത്താഴംകാരനെ പാമ്പു കടിച്ചു.കടിച്ചത് ശിരസ്സില്‍ !വിഷം മുകളിലേയ്ക്കല്ലേ കയറൂ..? പാമ്പിനു പറ്റിയ പറ്റ് നോക്കണേ..!
കോത്താഴം കാരന്‍ ആദ്യമായി കോളറുള്ള ഒരു കുപ്പായമിട്ടു.യാത്രകഴിഞ്ഞ് വീട്ടിലെത്തിയാൽ കുഴലുപോലുള്ളകുപ്പായം തലവഴി ഊരിയെടുക്കും.അടുത്തയാത്രയ്ക്ക് വീണ്ടും ഇടുമ്പോള്‍ കുപ്പായത്തിന് കോളറുണ്ടാവില്ല! പിന്നത്തെ യാത്രയ്ക്ക് കോളറുണ്ടാവും...അടുത്തയാത്രയ്ക്ക് ഉണ്ടാവില്ല...!കുപ്പായം തലവഴി ഊരിയെടുക്കുമ്പോള്‍ പുറംതിരിഞ്ഞ് പോകുമെന്ന ബുദ്ധി പാവത്തിന്റെ മണ്ടയില്‍ ഉദിച്ചില്ല.
കോത്താഴം കഥകള്‍ക്ക് അന്തമില്ല.ശ്രീനിവാസനും പ്രിയനും രാജസേനനും പലതും മോഷ്ടിച്ച് സ്വന്തമാക്കിയിടുണ്ട്.എസ്.കെ.പൊറ്റക്കാടും വി.കെ.എന്നും ഒക്കെ അവയില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട്.നീ എതു കോത്താഴം കാരനാടാ എന്ന ചോദ്യം ഇനി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നോട് അസൂയ തോന്നും..നിങ്ങള്‍ക്കാര്‍ക്കും ഒരു കോത്താഴം കാരനായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ!
എന്റെ നാടിന് ഇങ്ങനെയൊരു പേരുദോഷം വന്നുഭവിയ്ക്കാൻ കാരണമെന്ത്?എല്ലാ നാട്ടിനും ഇത്തരം ചില പുരാണങ്ങൾ പറയാനുണ്ടാവും എന്നാണെന്റെ കണ്ടെത്തൽ!ഗ്രാമ്യതയുടെ വിശുദ്ധിയെ അടയാളപ്പെടുത്തുന്നവയാണ് ഇത്തരം മിത്തുകൾ.പിൻ തലമുറ അതിശയോക്തികലർത്തി പൊലിപ്പിച്ചെടുത്തവ.അങ്ങനെ ചിന്തിയ്ക്കുമ്പോൾ നസ്സറുദ്ദീൻ മുല്ലയും ഹോജയും തെന്നാലിരാമനും ബീർബലുമൊക്കെ അതതു കാലദേശങ്ങളിലെ കോത്താഴത്തുകാരായിരുന്നു എന്നു പറയുന്നതിൽ തെറ്റുണ്ടാ‍വുമെന്നു തോന്നുന്നില്ല.ഉവ്വ്..ഒരു കോത്താഴത്തുകാരനായതിൽ എനിയ്ക്കിപ്പോൾ ശരിയ്ക്കും അഭിമാനം തോന്നുന്നുണ്ട്.

2 comments:

ഇടിവാള്‍ said...

വിശാലമനസ്ക്കന്‍ എന്ന ബ്ലോഗന്റെ വടകരപുരാണം ???

It's Kodakara Puraanam !

Vadakara Puraanam is from Pappoos
http://www.pappoos.blogspot.com/

Jeevithathinte Pusthakam said...

കാച്ചിലു നട്ട കഥ മനപൂര്‍വ്വം ഉപേക്ഷിച്ചുവല്ലേ???